Thursday, January 28, 2021

കൂട്ടുകാരൻ

 കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ആണ് ഞാൻ അയാളെ പരിചയപ്പെടുന്നത് . യാത്ര അവസാനിക്കുന്നിടത്തു ഞങ്ങൾ കൂട്ടുകാരായി തീർന്നു. സൈക്കോളജിസ്‌റ്റായ  എനിക്ക് ബിനുവിനെ കുറിച്ച് ആദ്യത്തെ  കാഴ്ചപ്പാടിൽ തോന്നിയ പൊരുത്തക്കേടാണ് സൗഹൃദത്തിൽ എത്തിച്ചത്.   കോവിഡ് കാലത്തെ യാത്ര ആയതിനാൽ കമ്പിയിൽ തൂങ്ങിനിന്നു യാത്ര ചെയ്യാൻ അനുമതി ഇല്ലായിരുന്നു. ഞാൻ നോക്കുമ്പോൾ സീറ്റ് ഒക്കെയും നിറഞ്ഞിരുന്നു. മുൻവാതിലിനു പിറകിൽ ഉള്ള സീറ്റിൽ ഒരാൾ മാത്രമായിരിക്കുന്നു . അയാൾ എന്നെ തിരിഞ്ഞു നോക്കി ഒരറ്റത്തേക്കു ഒഴിഞ്ഞിരുന്നു . അയാളുടെ നോട്ടം എനിക്ക് ഇഷ്ടമായില്ല. കണ്ടക്ടർ പലവട്ടം നിർബന്ധിച്ചത് കൊണ്ട്  അയാളുടെ അടുത്ത് എനിക്ക്  ഇരിക്കേണ്ടി വന്നു. എത്രത്തോളം അകലം പാലിച്ചു ഇരിക്കാൻ ആകുന്നുവോ  അത്രത്തോളം ഞാൻ അയാളിൽ നിന്ന് അകന്നു ഇരുന്നു. 

എന്റെ ശ്രദ്ധ മുഴുവൻ അയാൾ അറിയാതെ അയാളിൽ ആയിരുന്നു. അയാൾ ഞാൻ ഒന്ന് മുഖം കൊടുത്താൽ ഒരു നൂറു ചോദ്യങ്ങൾ ചോദിക്കാനുള്ള വ്യഗ്രതയിൽ ആയിരുന്നു.  സ്വന്തമായി ഒരു പൊതിച്ചോറ് ഇല്ലാത്ത ഒരു വ്യക്തിയുടെ മനസിന്റെ അപക്വത അയാളിൽ  ഞാൻ കണ്ടു. ഞാൻ ഉറപ്പിച്ചു ഇയാൾ വിവാഹിതൻ അല്ല.  

ഞങ്ങൾ യാത്ര തുടങ്ങിയിട്ടു മണിക്കൂറുകൾ കഴിഞ്ഞു.  അയാളുടെ മാന്യമായ ഇരുത്തം ഞാൻ പതിയെ ഇഷ്ടപ്പെട്ടു തുടങ്ങി. അയാൾ അപ്പോഴും  എന്നെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ പതിയെ അയാളുടെ വശതുളള ജനാലയിലൂടെ  പുറത്തെ കാഴചയിലേക്കു  നോക്കി.  

കുട്ടി ഏതു കോളേജിൽ ആണ് പഠിക്കുന്നതു അയാൾ ഞാൻ ശ്രദ്ധിക്കാഞ്ഞട്ടു കൂടി കിട്ടിയ അവസരം മുതലെടുത്തു. 

ഞാൻ പഠിക്കുവല്ല ജോലി ചെയ്യുവാണ് .

എവിടെ ആണ് ജോലി ചെയ്യുന്നത് , അയാൾക്ക്‌ സംശയം ഇരട്ടിച്ചു .

ഞാൻ ദുബായ് ആണ് വർക്ക് ചെയ്യുന്നത്. 

മാരീഡ് ആണോ ? അയാളുടെ സ്ട്രെയ്റ്റ്  ഫോർവേഡ് ആയുള്ള ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടു .

അതെ മാരീഡ് ആണ്. ഒരു കുട്ടിയും ഉണ്ട് .

അയാൾ പെട്ടെന്ന് താടിക്കു കൈവെച്ചു . 

വിശ്വസിക്കാൻ പറ്റുന്നില്ലേ ..എടോ തന്നെ കണ്ടാൽ അങ്ങനെ പറയില്ലെടോ.

ഞാൻ ഒരു ഫിസിയോ തെറാപ്പിസ്റ്റ് ആണ് . സിംഗിൾ ആണ് .   അയാൾ സ്വയം പരിചയപ്പെടുത്തി.

എന്റെ ബ്രദറിന്റെ കല്യാണം ആണ് ഈ ഞായറാഴ്ച , ചെറിയ ഒരു ഷോപ്പിംഗിനു ഇറങ്ങിയതാണ് . 

അപരിചിതനായ അയാളോട് സംസാരിക്കില്ല എന്ന് തീരുമാനിച്ചിട്ട് എനിക്ക് എങ്ങനെ മനസ്സ് തുറക്കാൻ കഴിഞ്ഞു എന്ന് അറിയില്ല. 

മാന്യമായ പെരുമാറ്റം എവിടെയൊക്കയാ ഞാൻ തേടിയ സ്വഭാവം. ഒരു തനി നാട്ടിൻപുറത്തുകാരൻ. പിരിയാൻ നേരം മൊബൈൽ നമ്പർ കൈമാറാൻ മനസ്സിന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അര മണിക്കൂർ യാത്രയിലെ പരിചയം അര  നൂറ്റാണ്ടു കൂടെയുള്ള ആളുടെ പരിചയമാണ്  തന്നത്.

ഷോപ്പിംഗ് കഴിഞ്ഞു തിരക്കുപിടിച്ചു  ഇറങ്ങുമ്പോൾ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കേട്ടപ്പോൾ ദേഷ്യം ആണ് വന്നത് . ചൂട് സഹിക്കാൻ പറ്റാതെ നിക്കുമ്പോഴാണ് അത് മാത്രമല്ല  രണ്ടും കയ്യിൽ നിറയെ ഷോപ്പിംഗ് ബാഗുകളാണ് . ആകെ വിയർത്തു കുളിച്ചു. അനിയനോടു കാറെടുത്തു ഒന്ന് കൂടെ വരാൻ പറഞ്ഞതാ അപ്പോഴാണ് അവരുടെ സേവ് ദി ഡേറ്റ് ഷൂട്ടിങ്ങിനു  പോകണമെന്ന് അവൻ പറഞ്ഞതു. എന്റെ ഷോപ്പിംഗിനു അതിക സമയം എടുക്കില്ല എന്ന് പറഞ്ഞതാണ് . എന്ത് ചെയ്യാൻ.. അവനു വിശ്വാസം ഇല്ല . ബാഗിൽ നിന്നും തിക്കി തിരക്കി ഫോൺ എടുത്തപ്പോൾ ബിനു ആണ് വിളിക്കുന്നത്. എടുക്കണോ വേണ്ടയോ എന്ന് ആദ്യം സംശയം തോന്നി, എടുത്തു .

ഹലോ മാഡം...ഷോപ്പിംഗ് കഴിഞ്ഞോ ?

ഉവ്വല്ലോ ..കഴിഞ്ഞു . എങ്ങനെ മനസ്സിലായി കഴിഞ്ഞെന്നു .

മനസ്സിലായി ...താൻ   ഒരുപാട് സമയം എടുത്തു ആരെയും ബുദ്ധിമുട്ടിക്കില്ല എന്ന് തോന്നി. എത്ര ഭംഗിയായി അയാൾ എന്നെ മനസ്സിലാക്കിയിരിക്കുന്നു. പൊള്ളുന്ന വേനൽ ചൂടിൽ ഇഷ്ടപ്പെടട്ടൊരു  വാനില ഐസ്ക്രീം നുണഞ്ഞ സുഖം ഉണ്ടായിരുന്നു ആ മറുപടിക്ക്.   

ഞാൻ മറുപടി പറഞ്ഞില്ല. അയാൾ ഒന്നും പ്രതീക്ഷിച്ചില്ല എന്ന് തോന്നി. 

"എനിക്ക് കുറച്ചു കൂടി പണി ഉണ്ട് . വീട്ടിൽ എത്തിയാൽ ഉടൻ മെസ്സേജ് ഇടണേ. "

അയാൾ ഫോൺ കട്ട് ചെയ്തപ്പോൾ ആണ് അയാൾ എന്തിനാണ് അവിടെ വന്നത് എന്ന് ചോദിക്കാൻ മറന്നുപോയ കാര്യം ആലോചിക്കുന്നത് .  അയാൾ പറഞ്ഞപോലെ വീടെത്തിയട്ടു വിളിക്കണം അപ്പോൾ എല്ലാം വിശദമായി  ചോദിക്കാം .  

ഞാൻ അറിയാതെ അയാൾ എന്നിൽ പടർന്നു പന്തലിച്ചു കൊണ്ടിരുന്നു. കൃത്യം മൂന്നു മാസം  ഞാൻ നാട്ടിൽ ഉണ്ടായിരുന്നുള്ളു. ദുബായിൽ എത്തി ഭർത്താവിനോട് പറയാൻ ആദ്യം ഉണ്ടായിരുന്നത് ബിനുവായിട്ടുള്ള ഫ്രണ്ട്ഷിപ് ആയിരുന്നു. 

ഒരുദിവസം പുള്ളിക്കാരൻ ആണ് ബിനു എന്തുകൊണ്ടാണ് വിവാഹം കഴികാത്തത്  എന്ന സംശയം എന്നിൽ കൊണ്ടുവന്നത് . ഞങ്ങളുടെ സൗഹൃദത്തിനിടയിൽ വിവാഹം, പ്രണയം തുടങ്ങിയ പൈ ങ്കിളി കാര്യങ്ങൾ ഇതുവരെ കടന്നു വന്നട്ടില്ലായിരുന്നു. ഞങ്ങൾ പഴയകാല സിനിമാ ഗാനങ്ങൾ ആലപിച്ചും അന്താക്ഷരി കളിച്ചും കുട്ടികളായി ജീവിക്കുമ്പോഴാണ് അത്തരം ഒരു സംശയം എന്റെ മനസ്സിൽ ഒരു കരടായി എന്റെ ഭര്ത്താവ് കോരി ഇട്ടതു . 


ബിനു എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ട് ഞാൻ മടിച്ചു മടിച്ചു അവതരിപ്പിച്ചു 


ഒരു കാര്യമേ ചോദിക്കാവൂ അയാൾ ചിരിച്ചു. ഞാനും ചിരിച്ചു 


ബിനു എന്താണ് കല്യാണം കഴിക്കാത്തത് .


പെട്ടെന്ന് അയാൾ ഫോൺ കട്ട് ചെയ്തു. എനിക്ക് ഒരുപാട് വിഷമം ആയി. അയാളുടെ പേർസണൽ സ്പേസിലേക്കു ഞാൻ ഇറങ്ങി ചെന്നത് വളരെ മോശമായിപ്പോയി. എന്റെ ഭർത്താവിന്റെ സ്വഭാവം ഇത് സ്ഥിരം ഉള്ളതാണെങ്കിലും എനിക്ക് ബിനുവിനോടുള്ള സ്വാതന്ത്ര്യം ബിനുവിന്റെ   ഹൃദയത്തിലും തന്നിട്ടുണ്ട് എന്ന് ഞാൻ കരുതിയത് ഒരു തെറ്റിദ്ധാരണ ആയിരുന്നു എന്ന് ബോദ്ധ്യമായി. ഉറക്കം വരാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. എനിക്ക് എന്റെ ഭർത്താവിനോട് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി. എന്റെ എല്ലാ സൗഹൃദങ്ങളും അയാൾ ബുദ്ധികൊണ്ട് അറുത്തു കളഞ്ഞിരുന്നു.  തനിക്കു അയാൾ ഒരു ഡയറി ആയിരുന്നു എല്ലാ വിഷമങ്ങളും സന്തോഷങ്ങളും ഒരു മണ്ടിയെ പോലെ പങ്കുവെക്കുന്നിടം . പക്ഷെ അയാൾക്ക് ഞാൻ  അയാളുടെ സൗന്ദര്യ സങ്കൽപ്പങ്ങളെയും സ്വാതന്ത്ര്യത്തെയും തച്ചുടച്ച ഒരാൾ. എന്നിട്ടും അയാൾ തന്നെ സ്വാർത്ഥമായി ചേർത്ത് പിടിച്ചു. വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചു . ഫിലീപ്പിൻ സുന്ദരികളെ വാഴ്ത്തി എനിക്ക് എന്നോടുള്ള അപകർഷതാബോധം വളർത്തി . അയാളുടെ സുഹൃത്തുക്കളെ പരിചയപ്പെടാൻ , പൊതു വേദികളിൽ എത്തിപ്പെടാൻ ഞാൻ ഭയന്നിരുന്നു. എനിക്ക് സൗന്ദര്യം ഇല്ല.  ബിനുവിലൂടെയാണ് ഞാൻ  എന്റെ സൗന്ദര്യത്തെ തിരിച്ചറിയുന്നത്. എനിക്ക് അവൻ അത്രമേൽ പ്രിയപ്പെട്ടവൻ ആയത് ഒരുപക്ഷെ അതുകൊണ്ടുമാവാം. 


ഒരുപക്ഷെ ബിനുവുമായിട്ടുള്ള എന്റെ സൗഹൃദം അയാളെ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ടാകാം. 


ബിനു വിളിച്ചിട്ട് ഒരാഴ്ച തികഞ്ഞു. ഞാൻ മെസ്സേജുകൾ പലതവണ അയച്ചു. എല്ലാ മെസ്സേജുകളും സീൻ ആണ് എന്നിട്ടും മറുപടി ഇല്ല. 

എനിക്ക് ബിനുവിന്റെ സൗഹൃദം വേണം. പാട്ടുകൾ പാടിക്കൊണ്ട് ദുഃഖങ്ങൾ മറക്കണം.  ബിനു എന്നോട് ഒന്നും ചോദി ച്ചിരുന്നില്ല. തുടക്കത്തിലുള്ള പരിചയപ്പെടൽ മാറ്റി നിർത്തിയാൽ പിന്നെ ഞങ്ങൾ ഞങ്ങളെ പറ്റി പറഞ്ഞട്ടില്ല. പക്ഷെ ഞങ്ങൾ ഒരുമിച്ചു കേട്ട പല പാട്ടുകളിലും എന്റെ ദുഃഖങ്ങൾ ഉണ്ടായിരുന്നു ,സ്വപ്‌നങ്ങൾ  ഉണ്ടായിരുന്നു,  ജീവിതം ഉണ്ടായിരുന്നു. 



 

 To be continued



 



  

കള്ളൻ

 sudrug

Sunday, January 3, 2021

പേൻ

പടിഞ്ഞാറു നിന്ന വരിക്ക പ്ലാവിന്റെ നിഴൽ  താടിക്കു കൈകൊടുത്തു ഉമ്മറത്തിരുന്ന ദാക്ഷായണിയെയും പെണ്ണുങ്ങളെയും  തൊട്ടു.  

ഡോക്ടറെ വിളിക്കാൻ പോയ സുന്ദരൻ തിരികെ എത്തിയിരുന്നില്ല .

 പേറ്റു നോവ് കൊണ്ട് പുളയുന്ന പെണ്ണ്  മുറിക്കകത്ത്  അലമുറയിട്ടു കരയുകയാണ് .

"ഡാക്കിട്ടറു വരുന്നതിനു മുൻപ് പെണ്ണ് പെറുമോ ?"

"ഇങ്ങള് അങ്ങനെ ഒന്നും  പറയാതിരി നാത്തൂനേ...രണ്ടും രണ്ടു പാത്രമായാൽ മതിയായിരുന്നു...ന്റെ  ബദരീങ്ങളേ ...." ഫാത്തിമായിത്ത കയ്യുയർത്തി മേൽപ്പോട്ടു നോക്കി പ്രാർത്ഥിച്ചു.

"എടി ഓടി  ശിവനെന്താ അവന്റെ പെണ്ണിനെ കളഞ്ഞേ ..നാണി ഇടയ്ക്കു കയറി ചോദിച്ചു 

"ഓ...അതോ ഓൾക്ക് മുട്ടിനു താഴെ ഒരു ചൊറി ഉണ്ടായിരുന്നന്നേ...
കഷ്ടം...അവന്റെ തലവര...നല്ല രീതിയിൽ നടന്ന ഒരു കല്യാണമായിരുന്നു...
"പറഞ്ഞിട്ടിപ്പോ എന്ത് അവൾക്കു കല്യാണത്തിന് മുൻപ് അത് പറയാമായിരുന്നു ..."

നിങ്ങൾ എന്തുവാ  ചക്കി ഈ പറയുന്നേ  ..? കല്യാണത്തിന് മുൻപ് ഇതെങ്ങനെ പറയാനാ ...?

അത് ശരി.. പറയാനാണോ ഇപ്പൊ പ്രയാസം.
എന്റെ മുതുകത്തു വല്യൊരു മറുകുണ്ട്..അതിയാന് അതിഷ്ടാവോന്ന് എനിക്ക് ഒരു ശങ്കയിണ്ടായിരുന്നു. 

എന്നിട്ട് ?

ഞാൻ കാണിച്ചു കൊടുത്തുന്നേ...അതിയാന് ഒരു പ്രശ്നോം ഇല്ലായിരുന്നു 

അമ്പടി കള്ളി...നീ കൊള്ളാല്ലോടി ചക്കിപെണ്ണേ ..
എന്നാലും ചക്കി നിന്റെ ധൈര്യം സമ്മതിച്ചു...
പാറുവും  കൂട്ടരും ഉറക്കെ ചിരിച്ചു കൊണ്ട് ചക്കിയുടെ ധൈര്യത്തെ തമാശയത്തോടെ  പ്രശംസിച്ചു 

അകത്തു പെണ്ണിന്റെ ശബ്ദം ഉച്ചത്തിലായി 

പെണ്ണ് പെറ്റോ...? ചാക്കോ ശബ്ദം കേട്ട് അങ്ങോട്ടേക്ക് വന്നു 

"നിനക്ക് എന്തുവാ ഇതിലൊരു  വലിയ ആശങ്ക  
കൊച്ചിനെ ഒന്ന് കാണട്ടെ എന്നിട്ടു ഞങ്ങൾ തീരുമാനിക്കാം " 
ചക്കി ഉറക്കെ പറഞ്ഞു. അപ്പോൾ തന്നെ ചാക്കോ അവിടുന്ന് പോയി.

"എന്നാലും ഈ പെണ്ണ് പിഴച്ചല്ലോടി..മിണ്ടാ പൂച്ചയെ പോലെ നടന്നവളാ.... മുതുകള്ളി ...."ഭാർഗ്ഗവി  സഹികെട്ടു  പങ്കിയെ പഴി ചാരി.

പങ്കി പെണ്ണ് കാരണം നാട്ടിലെ പുരുഷന്മാർ എല്ലാം നെഞ്ചിടിപ്പോടെ ആണ് നടക്കുന്നത് . നേരം വെളുത്തപ്പോൾ മുതൽ  ആണുങ്ങൾ എല്ലാവരും പങ്കിയുടെ വീടിന്റെ ചുറ്റും ഉണ്ട്.

പപ്പൻ റാന്തലുമായി പുറത്തേക്കു വന്നു. റാന്തൽ മുറ്റത്തു തൂക്കി

എന്തായി പപ്പാ....

എന്താവാൻ ...  പെണ്ണൊന്നു പെറട്ടെ എന്നിട്ട്   കാണാം

ചക്കി എഴുന്നേറ്റിടത്തു തന്നെ ഇരുന്നു.

"തള്ള കുറെ തല്ലിയെന്നു പറേന്നു. ഓള് ഇത്രടം വരെ ആക്കീല്ലേ..."

"അതേടി മാസമുറ മുടങ്ങിയട്ടു ഓള് ആരോടും പറഞ്ഞില്ലന്ന് ...."

കള്ളി ...

ഓഹ് ഈ പെണ്ണൊന്നു പെറ്റിരുന്നേൽ...ഒരു നൂറു കൂട്ടം പണീണ്ട് . ദാക്ഷായണി ആവലാതി പറഞ്ഞു തുടങ്ങി 

എനിക്കാണേൽ വിശന്നിട്ടു വയർ കത്തുന്നു. ചക്കിയുടെ വിഷമം 

"നാറികൾ ഒരു കട്ടൻ പോലും ഇട്ടു തന്നില്ല.."

"ഒന്ന് പോടീ സരസു..."
നമ്മള് കല്യാണം കൂടാൻ വന്നയല്ല...

പപ്പേട്ടന്റേയും ശാന്തയുടെയും ഒറ്റ മകളാണ്  പങ്കി. രണ്ടാളും കൂലിപ്പണിക്കാർ ആണ്. പുല്ലാമലയിലെ ആണുങ്ങളുടെ സ്വപ്ന സുന്ദരിയാണ് പങ്കി. മത്തങ്ങ പോലെ ഉരുണ്ട ചന്തിയും മുലകളും ആണ് അവൾക്ക് ഉള്ളത് . ആരു കണ്ടാലും ഒന്നു തൊട്ടു പോകും.  വെളുപ്പിനെ കുലുങ്ങി കുലുങ്ങി  കോവിലിൽ പോകുന്ന 
പങ്കി കാരണമാണ്  ദിവാകരന്റെ കച്ചവടം കൊഴുത്തത്. കുട്ടിക്കൂറയുടെയും  കാച്ചെണ്ണയുടെയും കൂടി കുഴഞ്ഞ മാദക സുഗന്ധം ആണ് അവളുടെ മണം . മണം പിടിച്ചാണ് അവളുടെ പോക്കും വരവും ആണുങ്ങൾ മനസ്സിലായിരുന്നത്. കൊതിച്ചി പട്ടികളെ പോലെ വട്ടമിട്ടു നടക്കുന്നതല്ലാതെ പങ്കി അവരെ ഒന്ന് തിരിഞ്ഞു പോലും നോക്കാറില്ലായിരുന്നു . പങ്കി എപ്പോഴും പൌഡർ ഒക്കെ ഇട്ടു അണിഞ്ഞൊരുങ്ങി ആണ് നടപ്പ്. 

"ഓടി നിന്റെ ബ്രയിസിയേറിന്റെ വള്ളി എന്ത്ട്ടാ കെട്ടിയിരിക്കണേ..? ആകെ കറുത്തൂല്ലോ..?"

ഓ... അതോ... അതു പൊട്ടിപ്പോയി..കളയണം 

നീ ഇതു തോട്ടിലൊന്നും കളയരുത്...മീൻകൂടി ചത്തു പോവും..

ചക്കിയുടെ തമാശയിൽ ദാക്ഷായണി ഒന്നു ചെറുതായിട്ടു ചമ്മി . അവരുണ്ടോ വിട്ടു കൊടുക്കുമോ?

നിന്റെ ചെവിയിലെ അഴുക്കിന്റെ അത്രേം പോരില്ല. ഉരുളക്കുപ്പേരി പോലെ ദാക്ഷായണി തിരിച്ചു കൊടുത്തു

സ്വാതന്ത്ര്യ സമരത്തിലും   ഉപ്പു സത്യാഗ്രഹത്തിലും പങ്കെടുത്തതിന്ററെ  ഒരു ശൗര്യം അവരുടെ മുഖത്തു അപ്പോൾ  വന്നു.

സദാശിവൻ  എല്ലാവർക്കും കാപ്പി കൊണ്ട്  വന്നു.

ഇനി ഇവൻ എങ്ങാനും ആണോ ആള് ?

ഒന്ന് പതുക്കനെ  പറേടി ഫാത്തിമായിത്ത സരസ്സുന്റെ തുടയിൽ ഒരു നുള്ളു കൊടുത്തു.

ആരേം കുറ്റം പറയാനൊക്കില്ല  അവളൊരു കൊച്ചു സുന്ദരിയല്ലേ. ..
മണ്ണാങ്കട്ട എന്തുവാ സൗന്ദര്യം...!!! 
പെണ്ണ് പെറ്റാൽ പത്രാസൊക്കെ   തീർന്നു പാത്തു ... 
 മ്മള് എന്തുട്ട് ചുള്ളത്തിയായിരുന്നെന്നറിയോ...എന്നിട്ട് ഇപ്പൊ എന്തിട്ടായി .. ശങ്കരൻ ഉണ്ടായപ്പോ ഒക്കെ പോയി പിന്നെ എട്ടണത്തെ  പെറ്റു. മ്മ്‌ടെ ചേലും പോയി. വെറുതെ കുറെ വങ്കന്മാരെ പെറ്റു.കാപ്പി ഊതി കുടിച്ചു കൊണ്ട് ചക്കി പ്രാരാബ്ധങ്ങൾ ഓരോന്ന്പറഞ്ഞു 

"നീ പറയുന്ന സത്യാ...ആണുങ്ങക്കൊക്കെ പ്രസവൊന്ന ഒര് പുശ്ച ..മ്മള് ജീവൻ വെച്ച് കളിക്കുന്ന കളീന്നറിയിലോർക്കേ  ...എന്നിട്ടിപ്പോ എന്ത് വാസൂട്ടീടെ കാര്യം അറിഞ്ഞില്ലേ..ഓന്റെ പെണ്ണ് പെറാൻ പോയപ്പോ ഓൻ വേറെ സംബന്ധം കൂടീല്ലേ.  ഓന് ഇപ്പൊ ഓളെ ബേണ്ടാന്നു. കൊച്ചീന് ചെലവ് ഓൻ കൊടുക്കാന്ന്  പഹയൻ  ....   ഫാത്തിമായിത്ത അരിശം വെളിപ്പെടുത്തി 
പറഞ്ഞിട്ട് കാര്യോല്ല. പെണ്ണിന്റെ തലേ വരച്ചേ തൂത്താ മാർവോ ...ഹും"  

പൊടുന്നനെ ഒരു കാർ മുറ്റത്തു വന്നു എല്ലാവരും ഉരുണ്ടു പിടഞ്ഞെഴുന്നേറ്റു.

കാറിൽ നിന്നും മൂന്നു പേർ ഇറങ്ങി. വെളുത്ത സാരിയും തലയിൽ തൊപ്പിയും വെച്ച രണ്ടു നഴ്സ്മാർ. മൂന്നാമത്തെ ആള് കഴുത്തിൽ ഒരു സ്തെതസ്കോപ്പ് കയ്യിൽ ഒരു ബാഗ് തൂക്കി ആണ് നിന്നതു .  ഡോക്ടർ ഉമ്മറത്തേക്ക് നടന്നു. ഒപ്പം കൂടെ വന്നവരും. അകത്തു നിന്ന് പപ്പേട്ടനും ഭാര്യയും പുറത്തേക്കു വന്നു.

അകത്തേക്ക് വന്നാട്ടെ..പപ്പേട്ടൻ ഡോക്ടറെ അകത്തേക്ക് ക്ഷണിച്ചു 
ഡോക്ടർ മുറിക്കുള്ളിലേക്ക് കടന്നു . പങ്കി അപ്പോഴും നിർത്താതെ കരയുകയായിരുന്നു 

പുല്ലാമലയിൽ പ്രാധമിക കേദ്രങ്ങൾ ഒന്നും നിലവിൽ ഇല്ലായിരുന്നു എന്തെങ്കിലും ആവശ്യം വന്നാൽ എല്ലാവരും വൈദ്യനെ ആണ് പൊതുവെ ആശ്രയിക്കുന്നത്. വൈദ്യൻ ആണ് പങ്കിങ്ക്‌ വയറ്റിൽ ഉണ്ടെന്നു പറഞ്ഞത്. മാസമുറ തെറ്റിയട്ടു ആറേഴു മാസം ആയിട്ടുണ്ടായിരുന്നു. പെണ്ണ് എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നും  ഉണ്ടായിരുന്നില്ല. സംശയം തോന്നാൻ  വയറും ഇല്ല. 

"എന്നാലും അവള് ഇത്രത്തോളം എത്തിച്ചല്ലോടി" ചക്കി താടിക്കു കയ്യും  കൊടുത്തു എഴുന്നേറ്റയിടത്തു തന്നെ ഇരുന്നു . കൂടെ പെണ്ണുങ്ങളും വട്ടത്തിൽ അവൾക്കൊപ്പം ഇരുന്നു. ആരും ഒന്നും സംസാരിച്ചില്ല.

സമയം എട്ടു മണിയോടടുത്തു അകത്തു പങ്കിയുടെ കരച്ചിൽ നിന്നു .പ്രസവത്തിന്റേതായ ഒരു ലക്ഷണവും കേൾക്കുന്നില്ല. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു. അകത്തേക്ക് പോയവരെ കുറിച്ചോ പങ്കിയെ കുറിച്ചോ ഒരു വിവരവും ഉണ്ടായില്ല. അല്പം ദൂരം മാറി ഇരുന്ന  ആണുങ്ങൾ ഒക്കെ പതുക്കെ അടുത്തേക്ക് നീങ്ങി തുടങ്ങി 

ഡോക്ടർ ആണ് ആദ്യം പുറത്തേക്കു വന്നത്. 
എല്ലാവരുടെയും മുഖത്ത് നല്ല സന്തോഷം ഉണ്ടല്ലോ എന്താണ് പറ്റിയത് . 

നഴ്സുമാർ രണ്ടാളും വർത്തമാനം പറഞ്ഞു കൊണ്ട് ഉമ്മറത്തേക്ക് വന്നു. 

ചക്കിയും കൂട്ടരും ആണുങ്ങളും അവരെ വളഞ്ഞു.

" പങ്കിയ്ക്കു എന്താണ് പറ്റിയത് "

പങ്കിക്കു പറ്റിയതോ...അത് നിങ്ങൾക്കും പറ്റാം. നിങ്ങള്ക്ക് എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടെങ്കിൽ മരുന്നും മന്ത്രോം ജോത്സ്യനും   അല്ല പരിഹാരം. തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ സമീപിക്കുക. കൂട്ടത്തിലെ നീളം കുറഞ്ഞ നേഴ്സ് പറഞ്ഞു 

അപ്പൊ ഓള്  പ്രസവിച്ചില്ലേ  ഫാത്തിമായിത്ത അതിശയത്തോടെ ചോദിച്ചു 

ആ.. പ്രസവിച്ചു ഒരു പേൻ  

പേനോ...? പെണ്ണുങ്ങൾ ഉറക്കെ ചിരിച്ചു.

ഓ.. ചിരിക്കണ്ട വ്യക്തി ശുചിത്വം ഇല്ലെങ്കിൽ നിങ്ങൾക്കും പേനയോ പുഴുവിനെയോ പ്രസവിക്കാം. പുറമെ വെള്ള പൂശി നടന്നിട്ടു കാര്യമില്ല. ശരീര ശുദ്ധി ഉണ്ടാകണം. ദിവസവും  രണ്ടു  നേരം പല്ലു തേക്കുന്നതും കുളിക്കുന്നതും  ശീലമാക്കണം. കഴിവതും തിളപ്പിച്ചാറ്റിയ വെള്ളം  കുടിക്കാൻ ശ്രമിക്കണം. നേഴ്സ് കാര്യങ്ങൾ വിശദമാക്കി ഉപദേശിക്കുന്ന തിരക്കിലാണ് 

 "പങ്കിക്കു ഇനി കുഴപ്പം ഒന്നും ഇല്ലല്ലോ ഡോക്‌ടറെ " പപ്പാൻ വളരെ ഭവ്യതയോടെ ഡോക്ടറോട് കാര്യങ്ങൾ ചോദിച്ചു .

വിഷമിക്കണ്ട പങ്കിക്കു ഒരു കുഴപ്പവുമില്ല . ഒരു ചെറിയ വയർ വേദന ആയിരുന്നു. മാസമുറ തെറ്റിയതും വയർ വേദനയും തമ്മിൽ യാതൊരു ബന്ധവും ഇല്ല. നിങ്ങൾ വെറുതെ കാട് കയറി പാവം കൊച്ചിനെ കുറ്റപ്പെടുത്തിയതാണ്. ഇനി എങ്കിലും ഒരു അസുഖം വന്നാൽ വിദഗ്ദ്ധ ഡോക്‌ടേഴ്‌സിനെ സമീപിക്കുക. എന്നാ ശരി ഇറങ്ങട്ടെ...ഡോക്ടർ യാത്രക്കിറങ്ങി.

പെണ്ണുങ്ങൾ പേനിനെ പറ്റിയുള്ള ആധികാര്യമായ ചർച്ചകളിലേക്ക്  മടങ്ങി. 



 







Friday, January 1, 2021

മീൻ

 ന്തയിൽ നിന്നും പണക്കാരെല്ലാം വാങ്ങുന്ന വലിയ  മീൻ വാങ്ങണമെന്നുള്ളത് സത്യൻറെ ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു. പൊട്ടി ചിതറിയ മണ്  കുടുക്കയുടെ കഷണങ്ങൾ പെറുക്കി മാറ്റി ചില്ലറ തുട്ടുകൾ അടുക്കി എടുക്കുകയാണ് അയാൾ. കുടുക്ക പൊട്ടിച്ച ശബ്ദം കേട്ട്  കുട്ടികൾ  അകത്തേക്ക് ഓടി വന്നു.

ആ..വരിൻ...വരിൻഎല്ലാരും ഇതൊന്നു പറക്കി തന്നേ...

സത്യൻ മക്കളെ അടുത്തേക്ക് വിളിച്ചു.

തുട്ടുകൾ ഒരു ചെറിയ പഴം തുണിയിൽ കെട്ടി ഭദ്രമായി അയാൾ കക്ഷത്തു തിരുകി വെച്ച് പുറത്തേക്കു ഇറങ്ങി നടന്നു. സത്യന്റെ ഭാര്യ കറിക്കത്തിയും എടുത്തു  മുറ്റത്തേക്കും.....


മക്കൾ  ആർത്തിയോടെ ഭക്ഷണം കഴിക്കുന്നത്  കൃഷ്ണൻ കുട്ടി തന്റെ പൊട്ടിയ ചാരുകസേരയിൽ ഇരുന്ന്  നോക്കിക്കൊണ്ടിരിന്നു . അയാളുടെ ഭാര്യ കുട്ടികൾക്ക് ഭക്ഷണം വിളമ്പുകയാണ്. കുട്ടികൾ മീൻ കഷണങ്ങൾക്കു വേണ്ടി അടിപിടി കൂടി . പക്ഷെ പതിവിന് വിപരീതമായി അവരോടു അയാൾ ദേക്ഷ്യപ്പെട്ടില്ല.

"ചേട്ടന് ഭക്ഷണം വേണ്ടേ.."അവളുടെ ശബ്ദത്തിൽ നിന്നും പലവട്ടം  അവൾ ഭക്ഷണം കഴിക്കാൻ തന്നെ  ക്ഷണിച്ചിരുന്നു എന്ന് അയാൾക്ക്‌ മനസ്സിലായി 

"കുറച്ചു കഴിയട്ടെ ..നീ കഴിച്ചോളൂ" ക്ഷീണിച്ച സ്വരത്തിൽ  അവളുടെ കുഴിഞ്ഞ കണ്ണുകളിലേക്ക്  നോക്കി അയാൾ മറുപടി പറഞ്ഞു.

അയാളൊഴിച്ചു എല്ലാവരും ഭക്ഷണം കഴിച്ചു. കുട്ടികൾ പലതരം വിനോദങ്ങളിൽ മുഴുകി. വയർ നിറഞ്ഞതിന്റെ ഒരു പ്രസരിപ്പ് അവരുടെ കളികളിൽ നിറഞ്ഞു നിന്നു. പുറത്തേക്കു പുകച്ചു വിട്ട പുകയിലയുടെ  ഗന്ധം മൂക്കിലൂടെ വലിച്ചു കയറ്റി ലഹരിയുടെ നിറവിൽ അയാൾ ചിന്താമഗ്നനായി ഇരുന്നു. കാൽച്ചുവട്ടിൽ അയാളുടെ ചുണ്ടിനെ അനുഭവിച്ചവർ ചിതറിക്കിടന്നു. ബീഡി കുറ്റികൾ പെറുക്കിയെടുത്തു ഭാര്യ  പുറത്തേക്കു കളഞ്ഞു. അവൾ അയാളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. അയാൾക്ക്‌ അതിശയം തോന്നി.  നല്ല ചീത്തയാണ് സാധാരണ ഗതിയിൽ  അവൾ  പറയാറുള്ളത്. സദാ സമയവും പട്ടിണിയും, പരിവട്ടവും  പ്രാക്കും ശാപവും ഉള്ള  മുഖത്തു  നിന്നും ഒരു പുഞ്ചിരി  വിരിഞ്ഞപ്പോൾ അയാൾക്ക്  സന്തോഷിക്കാൻ കഴിഞ്ഞതുമില്ല. തന്റെ ഭാര്യ വലിയ ആദർശവാദിയാണ്. പട്ടിണി ആണെങ്കിലും ആദർശം വിട്ടു അവൾക്ക് ഒരു ജീവിതം ഇല്ല. 

"എന്നാലും ആ സത്യന്റെ കാര്യം ഭയങ്കര  കഷ്ടം ആയിപ്പോയല്ലോ"
ഭാര്യ കുട്ടികൾക്ക് പായ വിരിച്ചിട്ടു കൊടുക്കുന്നതിനിടയിൽ അയാളെ നോക്കി പറഞ്ഞു.
സത്യൻ ....അയാളുടെ ഉള്ളൊന്നു പിടഞ്ഞു...
കുട്ടികൾ പായയുടെ കീറാത്ത ഭാഗം പിടിക്കാൻ ഉള്ള തത്രപ്പാടിൽ ആണ്.പിള്ളേരുടെ ബഹളങ്ങളുടെ ഇടയിൽ അയാളുടെ നടുക്കം മറക്കപ്പെട്ടു.
സത്യൻെറ വീട്ടിൽ നിന്നും കരച്ചിലും ബഹളങ്ങളും കേൾക്കാമായിരുന്നു. 
"ഏന്നാലും നിങ്ങൾ അങ്ങോട്ടൊന്നു കയറിയില്ലല്ലോ മനുഷ്യാ.. ഭയങ്കര മോശമായിപ്പോയിട്ടോ " 
സത്യന്റെ വീടും കൃഷ്ണൻ കുട്ടിയുടെ വീടും തമ്മിൽ ഒരു  കിലോമീറ്റർ ദൂരം വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. 

സത്യന്റെ കുട്ടികൾ വിശന്നിരിക്കുവായിരിക്കും...അയാൾ നെടുവീർപ്പെട്ടു.

"ഞാൻ മോഷ്ടിച്ചതല്ല. എന്റെ കുട്ടികൾടെ  വിശപ്പടക്കാനാണ് ഞാൻ മീൻ എടുത്തത് . സത്യന്റെ ആത്‌മാവ്‌  എന്നോട് പൊറുക്കണം." അയാൾ പതിയെ പിറുപിറുത്തു. അയാളുടെ കുട്ടികളുടെ വിശപ്പടക്കാനാണു  മീൻ മോഷ്ടിച്ചത് എന്ന യാഥാർത്യം അറിഞ്ഞാൽ സത്യന്റെ ആത്‌മാവ് ക്ഷമിക്കുമെന്ന് അയാൾക്ക് വിശ്വാസം ഉണ്ട്. അയാളുടെ ഭയം മുഴുവൻ ആദർശവാദി ആയ ഭാര്യയെ ഓർത്തായിരുന്നു. അവളോട് ഇതുവരെയും ഒരു  കളവും  പറഞ്ഞട്ടില്ല.
തന്റെ മനസ്സിൽലാണെങ്കിൽ അത് അവളിൽ നിന്നും മറച്ചു പിടിച്ചു ഒരു ദിവസത്തിൽ കൂടുതൽ ഇരിക്കത്തും ഇല്ല. സത്യം മറ നീക്കി പുറത്തു വരും അപ്പോഴുള്ള പൊട്ടിതെറി ഓർക്കുമ്പോളാണ്. അവൾ ഇത് ഒരിക്കലും ക്ഷമിക്കില്ല. അയാൾ വിയർത്തു കുളിച്ചു.

എന്ത് പറ്റി നിങ്ങള്ക്ക് ...ഞാൻ വന്നപ്പോ മുതൽ ശ്രദ്ധിക്കുവാണ്..സുഖമില്ലേ..? അവൾ അയാളുടെ അരികിൽ നിലത്തിരുന്നു.

തന്റെ ഇടതു പാതിയോടു നുണ  പറയുന്നത് ശരിയല്ല എന്ന് അയാൾ മനസ്സിൽ ഉറച്ചു. അറിയുമ്പോൾ ചിലപ്പോൾ അവൾ കുറച്ചധികം ശകാരിക്കുമായിരിക്കും എന്നാലും വേണ്ടില്ല മനസ്സിന്റെ ഭാരം ഒരല്പം കുറയുമല്ലോ. 

"അതെ കൊച്ചേ ..."അയാൾ വിക്കി  വിക്കി അവളെ വിളിച്ചു 
"എന്താ ..എന്തിനാ ഇങ്ങനെ ഒറ്റക്കിരുന്നു നീറുന്നെ.." അവൾ ആശ്വാസ വാക്കുകൾ പറഞ്ഞു.
"അത് ...പിന്നെ ... ആ മീൻ ഞാൻ വാങ്ങിയതല്ല." അയാൾ പെട്ടെന്ന് പറഞ്ഞു തീർത്തു.
"പിന്നേ .... "അവളുടെ മുഖത്തു ആകാംക്ഷ നിറഞ്ഞു.
"സത്യന്റെയാ...സത്യനാ അത് വാങ്ങിയത് ...."അയാൾ വളരെയധികം വിഷമത്തോടെ പറഞ്ഞു നിർത്തി.
"സത്യന്റെയോ...അതെങ്ങനെ സംഭവിച്ചു..".അവൾ ചാടിയെഴുന്നേറ്റു. അവളുടെ മുഖം വിളറി വെളുത്തു. അയാളെ ദഹിപ്പിക്കുന്ന വിധം അവളുടെ കണ്ണുകൾ പുറത്തേക്കു തള്ളി നിന്നു.
"അതെ ഞാൻ മുഴുവൻ പറയട്ടെ ..ഞാൻ മോഷ്ടിച്ചയല്ല..കുടുക്ക പൊട്ടിച്ച കാശുമായി ഞാൻ പുറത്തേക്കിറങ്ങിയൊപ്പോഴാണ് വഴിയിൽ ആൾക്കൂട്ടം കണ്ടത്. സത്യൻ റോഡിൽ കുഴഞ്ഞു വീണു കിടക്കുവായിരുന്നു. ആളുകളെല്ലാം കൂടി ഓട്ടോയിൽ കയറ്റി കൊണ്ടുപോകാൻ ഉള്ള തിരക്കിൽ  ആയിരുന്നു. അപ്പോഴാ ഞാൻ അവിടെ  ചാലിൽ കിടക്കുന്ന  മീൻ കണ്ടത് . അപ്പൊ പിന്നെ ഒന്നും ചിന്തിച്ചില്ല. " അയാൾ നടന്നത് മുഴുവൻ ഭാര്യയോട് പറഞ്ഞു   

"എന്റെ കയ്യിലെ കാശ് വെച്ച് അതുപോലെ ഒരു മീൻ വാങ്ങാൻ കൂട്ടിയാൽ കൂടില്ലായിരുന്നു. പക്ഷെ സത്യൻ മരിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല."അയാൾ വിങ്ങി വിങ്ങി കരഞ്ഞു .

ഭാര്യ ഒന്നും പറയാതെ അയാളുടെ അടുത്ത് ഇരുന്നു 

"സത്യന്റെ കുട്ടികൾ വല്ലതും കഴിച്ചു കാണുമോ. അവൻ എത്ര ആഗ്രഹിച്ചായിരിക്കും ഇതു  വാങ്ങിയത് "
അയാൾ മനസ്സിലുള്ള സങ്കടങ്ങൾ ഓരോന്ന് പറഞ്ഞു വിഷമിച്ചുകൊണ്ടിരുന്നു..

അവൾ ഒന്നും മറുപടി പറഞ്ഞില്ല. തന്റെ ഭർത്താവിന് ആരെയും ദ്രോഹിക്കാൻ കഴിയില്ല എന്ന് അവൾക്കു അറിയാം. ആരും കാണാതെ ആ മീൻ വീടുവരെ കൊണ്ട് വരാൻ അയാൾ അനുഭവിച്ച കഷ്ടപ്പാടും, സത്യൻ മരിച്ചു എന്ന് അറിഞ്ഞപ്പോൾ അത് കഴിക്കാനുള്ള അയാളുടെ മനസ്സിന്റെ ബുദ്ധിമുട്ടും അവൾ മനസ്സിലാക്കിയിരുന്നു.ഭക്ഷണം കഴിക്കാൻ അയാളെ  അന്ന് അവൾ നിര്ബന്ധിച്ചില്ല. അവളുടെ ആശ്വാസ വാക്കുകൾ കൊണ്ട് അയാളുടെ വയർ അവൾ നിറച്ചു 

 


 


ചന്ദ്രൻ

നീട്ടി വലിച്ചു കൊട്ടുവായുമിട്ടുകൊണ്ടയാള്‍   എഴുന്നേറ്റു. അവളപ്പോഴും സുഖ നിദ്രയില്‍ത്തന്നെയായിരുന്നു.കാലം മറന്നു വെച്ച ശരീരത്തിലെ ചുളിവുകളില്‍ ദയനീയമായി നോക്കിക്കൊണ്ട്‌ കിടയ്ക്കക്കരുകിലെ പീഠത്തില്‍ തന്റെ വെള്ളെഴുത്തു  കണ്ണടയ്ക്കായ്‌  പരതി.

പുറത്ത് നല്ല മഴപെയ്യുന്നുണ്ട്. എന്തോ  നഷ്ടബോധംപോല്‍ അയാളുടെ മനസ്സിലും തോരാതെ മഴ പെയ്തുകൊണ്ടിരുന്നു. വിറയാര്‍ന്ന കൈകളാല്‍  ആ കണ്ണടതപ്പിയെടുത്തു. കാലം  പഴക്കിയ ചില്ലിലൂടെ അയാള്‍ ശാന്തമായുറങ്ങുന്ന അവളെ നോക്കി 

തന്റെ ദിവസങ്ങളത്രയും ജീവിച്ചു തീര്‍ത്തതിനു വര്‍ഷങ്ങള്‍ സമ്മാനിച്ച അവളുടെ നരച്ച മുടിയിഴകളില്‍ അയാള്‍ മെല്ലെ വിരലോടിച്ചു. നെറ്റിയിലെ കുങ്കുമപ്പൊട്ടു അവളുടെ നിറഞ്ഞ പുഞ്ചിരിപോള്‍ തെളിഞ്ഞുനിന്നു.മുഖത്ത് വറ്റാന്‍ വെമ്പി നിന്ന വിയര്‍പ്പുകണികകള്‍ക്ക് ഒട്ടേറെ കഥകള്‍ പറയാനുണ്ടായിരുന്നു. ഇന്നലെ രാത്രി അവൾ കുറേ കഥകൾ പറഞ്ഞു.

ഒരുപാട് മോഹങ്ങളുംപേറി ക്യാമ്പസിന്റെ പടവുകള്‍ കയറിയ ചന്ദ്രൻ, മോഹങ്ങളോരോന്നും കൊഴിയുമ്പോഴും ജീവിതത്തിലിനിയും പലതും നേടാനുണ്ടെന്നാശ്വസിപ്പിച്ച ലക്ഷ്മിയെ ഒരിക്കലും പ്രണയിച്ചിരുന്നില്ല. 

പരീക്ഷാ ഹാളില്‍ പഠിച്ചതൊന്നും മറച്ചുവയ്ക്കാതെ അവള്‍ പറഞ്ഞു തന്നപ്പോഴും അയാള്‍ ക്ലാസ്സില്‍ ഒന്നാമനായപ്പോഴും ഒരു നിഖണ്ടു പോലെ അവള്‍ ചിരിച്ചു. അന്നൊന്നും അയാള്‍ക്കവളെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. 
അവളുടെ കണ്ണുകള്‍ സദാ നനവാര്‍ന്നതായിരുന്നു. പക്ഷെ പുഞ്ചിരി വളരെ നീണ്ടതും. ആരുമറിയാതെപോയ ഒരു നിഷ്കളങ്കത അവളില്‍ നിറഞ്ഞു നിന്നിരുന്നു.അയാള്‍ അവളെ കൂടുതലറിയാന്‍ ശ്രമിച്ചു. ഒരെറുമ്പിനെപ്പോലും വേര്‍തിരിച്ചു കാണാ- നറിയില്ലായിരുന്നു അവള്‍ക്ക്. അവളുടെ ഭാഷയില്‍ എല്ലാവരും തുല്യരായിരുന്നു. നേട്ടങ്ങള്‍ താൻ ഒറ്റയ്ക്ക് കൊയ്തെടുക്കുമ്പോൾ ഒക്കെയും  അവൾ തന്നെ അഭിനന്ദനങൾ കൊണ്ട് മനസ്സ് നിറച്ചു.

എന്തിനാണെന്നെയിങ്ങനെ സഹായിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഒരു നീണ്ട ചിരി മാത്രം സമ്മാനിച്ചു.   എപ്പോഴും  ചിരിയായിരുന്നു അവളുടെ മറുപടി. അവളില്‍ അയാള്‍ നല്ലൊരു കൂട്ടുകാരിയെ കണ്ടെത്തുകയായിരുന്നു. തനിക്കിഷ്ടമായതെല്ലാം യാതൊരു നീരസവും കൂടാതെ മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന അവളുടെ പ്രകൃതം അയാളെ അവളിലേക്ക്‌ കൂടുതല്‍ അടുപ്പിച്ചു. 

വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്നാഗ്രഹിച്ചപ്പോള്‍ അയാളുടെ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നത് അവളുടെ മുഖം തന്നെയായിരുന്നു.പിന്നെയൊരു യാത്രയ. ഈ ഭൂമിയുടെ ഏതെങ്കിലുമൊരു കോണില്‍ അവള്‍ ജീവിച്ചിരിക്കുന്നുണ്ടോ..? എനിക്ക് അവളെ ഇഷ്ടമാണ് എന്ന് പറയണം 

അപ്പോഴാണയാളും അറിയുന്നത്.....അവളും തനിക്കു വേണ്ടി കാത്തിരിക്കുകയാണെന്ന സത്യം  

ഒരുപാട് വെല്ലുവിളികള്‍ക്കൊടുവില്‍ അവര്‍ ഒന്നായി. പക്ഷെ നഷ്ടങ്ങള്‍ കൂടുതല്‍ അവള്‍ക്കായിരുന്നു. 

ബിസിനസ് തിരക്കുകള്‍ക്കിടയില്‍ ഒരിക്കല്‍ പോലും അയാള്‍ക്കവളെ  ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുക്കളപ്പുരയില്‍ നിന്ന് കൊണ്ട് അവള്‍ കുട്ടികളെ ശകാരിക്കുന്നത് കേട്ടുകൊണ്ടാണ് പലപ്പോഴും അയാള്‍ ഉണരുന്നത്.

"കുട്ടാ, നിന്നോടല്ലേ പറഞ്ഞത് അച്ഛന്റെ കാപ്പിയെടുക്കരുതെന്ന് ." ഉടഞ്ഞ സാരി മടക്കിക്കുത്തി കരിയരപ്പു പറ്റിയ കൈത്തണ്ടുമായി മൂത്തമകന്റെ പിന്നാലെ 
ഓടുകയാണ്.

"ദൈവമേ അദ്ദേഹമോന്നുണര്‍ന്നിരുന്നെങ്കില്‍." 
അവളുടെ ശകാരം തീരെ പിടിക്കാഞ്ഞു കുട്ടന്‍ കാപ്പി തട്ടിമറിച്ചു പുറത്തേക്കിറങ്ങി. 
"ഹോ! ഇവറ്റകളെ കൊണ്ട് ശല്യമായല്ലോ.അവരെയെന്തിനു പറേണം.അച്ഛന്റെ കണക്കു മൂക്കത്തല്ലേ ശുണ്ടി. "

 അവളുടെ പതിവ് ശൈലികൾ.

 രാത്രികൾ  കുട്ടികളുടെ കുറ്റങ്ങള്‍ അയാളുടെ മുന്നില്‍ വിസ്തരിച്ചു അവള്‍ മടുപ്പിച്ചു.

ആരും അവളെ ഇഷ്ടപ്പെടുന്നില്ലെന്നുള്ളതായിരുന്നു അവളുടെ പരിഭവങ്ങളുടെ  കാരണം. 

മറുപടി ഇല്ല 
അയാൾ ബിസിനസ് ചർച്ചകളുടെയും കണക്കുകളുടെയും ലോകത്താണ്.

മറുപടിയൊന്നും കേള്‍ക്കാത്തപ്പോള്‍ അവള്‍ അയാളെ ഉറ്റുനോക്കും. പിന്നെ  അയാളുടെ മുടിയിഴകളില്‍ മെല്ലെ തലോടും. പതിവുപോലെ കഥകള്‍ പറഞ്ഞു തുടങ്ങും . ഇടയ്ക്കെപ്പോഴോ  അയാള്‍  അറിയാതെ  ഉറങ്ങിപ്പോകും.  പ്രഭാതത്തിലെ അടുക്കളയിലെ  ബഹളങ്ങളും.....അങ്ങനെ നീണ്ടുപോയ മുപ്പത്തിയഞ്ചു വര്‍ഷത്തെ ദാമ്പത്യം.

ഇതിനിടയില്‍ ഒരിക്കല്‍പോലും അവള്‍ വല്ലതും കഴിച്ചുവോ എന്ന് ചോദിക്കാന്‍  അയാള്‍ക്ക്‌ കഴിഞ്ഞില്ല.അവള്‍ പരിഭവിച്ചിട്ടുമില്ല. താനും കൂടിച്ചേര്‍ന്ന് അവള്‍ക്കു മൂന്ന് കുട്ടികളാണെന്ന് പലപ്പോഴും അവളുടെ പെരുമാറ്റം കണ്ടാൽ തോന്നുന്നത് . അവളെപ്പോഴും തിരക്കിലാണ് . പണി ഒന്നുമില്ലായെങ്കിലും വെറുതെ മച്ചിലെ പൊടി അടിച്ചു വാരി നില്‍ക്കുനതു കാണാം.

രണ്ടാമത്തെ കുട്ടിയുടെ പ്രസവസമയത്തുണ്ടായ നടുവിന് തകരാറു കാരണം  അവൾക്കു കാലിനു സ്വാധീനം നഷ്ടമായി. അവൾ അതൊന്നും കാര്യമാക്കിയില്ല  എന്തിയും വലിഞ്ഞും നടന്നു ഭംഗിയായി അവള്‍ ഒരു വീട്ടമ്മയുടെ കടമ നിര്‍വ്വഹിച്ചു . 

തന്റെ എല്ലാ വേദനകളും ഉള്ളിലൊതുക്കി അവള്‍ പുറമേ പുഞ്ചിരിച്ചു. അയാളുടെ ഇഷ്ടഭക്ഷണം ഉണ്ടാക്കുന്നതിലും കുട്ടികളുടെ പഠനകാര്യങ്ങള്‍ക്കുമായി അവള്‍ കൂടുതല്‍ സമയവും ചിലവഴിച്ചു.

"എന്തേ ഉണ്ണ്യേ നിനക്കമ്മയോടോരിഷ്ടവുമില്ലേ?"

തന്റെ നേർക്കാണ് ശകാരം എന്ന് മനസ്സിലായി. 
അയാൾക്ക്‌ തമാശ പറയാൻ സമയമില്ല 

"എന്നെയെന്തിനാ ഇങ്ങനെ സഹിക്കണത്,കുട്ട്യോളെയോര്‍ത്തെങ്കിലും മറ്റൊരു വിവാഹം കഴിച്ചുകൂടെ.....?" 

 അയാള്‍ വെറുതെ ചിരിച്ചു. 

അവളെല്ലാദിവസവും അതേ ചോദ്യം തന്നെ ആവര്‍ത്തിച്ചു.

തലേന്ന് രാത്രിയില്‍ അവള്‍ പറഞ്ഞ കഥ അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ യമാദേവന്റെ പിന്നാലെ പോയ സാവിത്രിയുടെ കഥ....അത് അയാള്‍ക്ക്‌ മുഴുവനും കേള്‍ക്കാന്‍ കഴിഞ്ഞില്ല. പാതിവഴിയിലെവിടെയോ ഉറങ്ങിപ്പോയി.

ഇനിയേതു ജന്മത്തിലാണ്  അവളില്‍ നിന്നാക്കഥയുടെ ബാക്കി കേള്‍ക്കാന്‍ കഴിയുക?  ഒരു പക്ഷെ  കഥയിലൂടെ അവള്‍, അവളുടെ വേര്‍പാടിന്റെ വിഷമം... അയാൾ വിതുമ്പി കരഞ്ഞു.

അത്താഴത്തിന് അവളുണ്ടാക്കിയ ഭക്ഷണത്തിനു എന്നത്തെക്കാളുമേറെ രുചിയുണ്ടായിരുന്നതായി അയാള്‍ ഓര്‍ത്തു. 

അവളുടെ കൈകൊണ്ടുടാക്കിയ  അവസാനത്തെ ഭക്ഷണമാണതെന്ന് അയാള്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല.

ഇനിയേത് ജന്മത്തിലാണ്  അവളുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ കഴിയുക......? 
"മുത്തശ്ശിയെപ്പോഴാ ഉണരണത്?"

മൂത്തമകന്റെ കുട്ടി അയാളെ ചുറ്റിപ്പിടിച്ചു.

 എല്ലാ കണ്ണുകളും അയാളെ ഉറ്റുനോക്കുന്നുണ്ടായിരുന്നു....ഒരു ജന്മത്തിന്റെ മുഴുവന്‍ ദു:ഖവും  പേറി പടിഞ്ഞാറേ ചക്രവാളത്തില്‍ ഇരുട്ട് പരന്നു.

അയാള്‍ അവള്‍ക്കു നല്‍കിയ ആദ്യത്തെ പുടവ അഗ്നി ആര്‍ത്തിയോടെ വിഴുങ്ങുന്നതും നോക്കി തെക്കിനിയിലെ ജനാലയ്ക്കരുകില്‍ അയാള്‍ നിന്നു.

അപ്പോഴും കര്‍ക്കിടക മഴ തോരാതെ പെയ്തുകൊണ്ടിരുന്നു. ചിതയ്ക്ക് മുകളില്‍ കെട്ടിയ ഓലപ്പുരയില്‍ നിനും അയാളുടെ കണ്ണുനീരെന്നതുപോലെ മഴത്തുള്ളികള്‍ ഇറ്റിറ്റു വീണു.....മഴയില്‍ കുതിര്‍ന്ന മണ്ണിന്റെ ഗന്ധവും ചിതയിലെ പുകയും ആ മുറിയാകെ നിറഞ്ഞുനിന്നു.

ഓലപ്പുരയില്‍ നിന്നുതിര്‍ന്നു വീഴുന്ന മഴത്തുള്ളികളെ നോക്കി അയാള്‍ ചിരിച്ചു. അയാളുടെ ചിരിയില്‍ അമാവാസിയുടെ ച്ഛായയുണ്ടായിരുന്നു. 

Sunday, July 5, 2020

ലോലൻ

ലോലൻ 
___________

 സൈപ്രസ് മരങ്ങൾ തിങ്ങി നിൽക്കുന്ന വിജനമായ പാർക്കിലെ , കിലുങ്ങുന്ന വിളക്കു മരങ്ങൾക്കു താഴെ, മരത്തടികൾ  കൊണ്ട് പണിത പഴക്കം ചെന്ന ബെഞ്ചിൽ  ലോലൻ ഇരുന്നു.  മഞ്ഞു തലോടിയ   നനവ് ഉണങ്ങിയിരുന്നില്ല .   കങ്കാരു തന്റെ കുഞ്ഞിനെ എന്ന പോലെ,  നെഞ്ചോടു  ചേർത്ത് പിടിച്ച  സഞ്ചിയിൽ നിന്നും അവൻ  ഒരു ചുവന്ന ടർക്കി എടുത്തു ഈർപ്പം തുടച്ചു. സഞ്ചിയുടെ ഉള്ളിൽ നിന്നും കോളയും ബ്ലാക്ക് റംമും  ഒരു കുഞ്ഞിനെ ഭൂമിയിലേക്ക് ക്ഷണിക്കുന്ന  സാവകാശത്തോടെ അവൻ പുറത്തേക്കെടുത്തു .

" ഗ്ലാസ്സിതെവിടെ പോയി" . ഗ്ലാസ്സെടുക്കാൻ മറന്ന കാര്യം  അപ്പോഴാണ് അവന്റെ  ഓർമയിൽ വന്നത്.  അവൻ കുപ്പികൾ രണ്ടും തുറന്നു ഒരുമിച്ചു വായിലേക്ക് ഒഴിച്ചു.


ലണ്ടൻ ബോറോ ഓഫ് ടവർ ഹാംലെറ്റിലെ മൈൽ എൻഡിലാണ് 
 ലോലൻ താമസിക്കുന്നത്. സമയം കിട്ടുമ്പോഴൊക്കെ മൈലണ്ട്‌ പാർക്കിൽ അവൻ വിശ്രമിക്കാൻ എത്താറുണ്ട്. അടുത്തിടെ ദിവസത്തിന്റെ കൂടുതൽ സമയവും അവൻ ചിലവഴിക്കുന്നത് പാർക്കിൽ ആണ്.ഏകദേശം 32 ഹെക്ടറോളം വരുന്ന ഒരു ലീനിയർ പാർക്കാണ് അത്. രണ്ടാം ലോക മഹായുദ്ധത്തിൽ ഉണ്ടായ ബോംബാക്രമണത്തിൽ തകർന്ന വ്യാവസായിക ഭൂമിയിലാണ് അത് സൃഷ്ടിക്കപ്പെട്ടത്.


കുറച്ചു ദിവസങ്ങൾ ആയി അവൻ അസ്വസ്ഥനാണ്. ബാരിസ്റ്റർ കയ്യൊഴിഞ്ഞു. എന്തെങ്കിലും വഴി നോക്കിയില്ലേൽ ലണ്ടൻ  എന്നന്നേക്കുമായി മറക്കേണ്ടി വരും.  അതൊരിക്കലും അവനെ കൊണ്ട് കഴിയുമായിരുന്നില്ല . അവനിലെ ലോലനെ  ആദ്യമായി  തിരിച്ചറിഞ്ഞതിനും , പ്രണയിക്കാൻ പഠിച്ചതിനും,  മൂര്ധന്യതയിൽ എത്തിയത്തിനുമെല്ലാം  ലണ്ടൻ നഗരം സാക്ഷിയാണ് . ഇനി ഒരു മടങ്ങി പോക്കിന് അവനു താല്പര്യം ഉണ്ടായിരുന്നില്ല . 

ലോലന്റെ മനസ്സിൽ പിങ്ക് പൂവിനോടും ഓറഞ്ച് പൂവിനോടും പ്രണയം തോന്നിയ കാലം മുതൽക്കു തുടങ്ങിയതാണ് ബ്രിട്ടനോടുള്ള  ഭ്രമം.  

നക്ഷത്രങ്ങൾ ഒന്നുമില്ലാതെ ചിതറി ശൂന്യമായി കിടക്കുന്ന ആകാശവും , തണുത്ത കാറ്റ് വീശുമ്പോൾ ഇളകുന്ന വിളക്ക് മരങ്ങളുടെ കിലുക്കവുമൊഴിച്ചാൽ എങ്ങും നിശബ്ദമായിരുന്നു .  

കുറച്ചു നേരം കൂടി അങ്ങനെ ഇരിക്കണം എന്നുണ്ട് . ചൂടിയിരിക്കുന്ന ജാക്കറ്റിനെയും തുളച്ചു തണുപ്പ് അകത്തു കടന്നു.  ലോലൻ സ്ഥിരമായി അവിടെ വരാറുണ്ട്. സൈപ്രസ് മരങ്ങളുടെ ഇടയിൽ  പൊട്ടിയ മരത്തടിയിൽ അരണ്ട വിളക്ക് കാലുകൾക്കു കീഴെ ശൂന്യതയിൽ  മേരിയെ കുറിച്ചുള്ള ഓർമ്മകളിൽ മുഴുകി  സുഖം കണ്ടെത്തുന്നത് അവനു ഒരു ലഹരിയായിരുന്നു .

പക്ഷെ അവൻ ചിന്തിച്ചത് മുഴുവൻ ലൂസിയെ കുറിച്ചായിരുന്നു . എത്ര പെട്ടെന്നാണ് മനസ്സ് ഒരിക്കലും കണ്ടട്ടില്ലാത്ത  ലൂസിയിലേക്കു പറന്നത് . മനസ്സിന്റെ കാര്യം ചിലപ്പോഴൊക്കെ അങ്ങനെയാണ് . ഒരിക്കലും മറക്കാൻ കഴിയാത്ത പലതും ഉണ്ടെന്നു വെറുതെയങ്ങനെ നമ്മൾ ചിന്തിച്ചു കൂട്ടും . എന്നാൽ കാലം  നമ്മളെ കൊണ്ട്  എല്ലാം മറപ്പിക്കും. ഒരു മുറിവും ഉണങ്ങാതെ ഇരിക്കുകയില്ല. അങ്ങനെ ഒരു മുറിവ് ഉണങ്ങാതെ ഇരിക്കുന്നുണ്ടെങ്കിൽ  അവിടെ ഒരു ഉരുൾപൊട്ടൽ പ്രതീക്ഷിക്കാം. .

തരക്കേടില്ലാത്തൊരു കുട്ടിയാണെന്നാണ് അമ്മ പറഞ്ഞത് . വീഡിയോയിൽ  ലൂസിയെ കണ്ടപ്പോൾ തനിക്കും ഇഷ്ടപ്പെട്ടിരുന്നു.  മനസ്സിനെ വേദനിപ്പിക്കുന്ന  ഒരു ഭയം അവനിൽ ചേക്കേറിയിരുന്നു. ചിന്തകൾക്ക്  യാതൊരു പ്രസക്തിയും ഇല്ല എന്ന് ലോലൻ ഉറപ്പിച്ചു.ലൂസി ഇംഗ്ലണ്ടിലേക്കു യാത്ര തിരിതിരിച്ചു കഴിഞ്ഞിരുന്നു .

 അവസാനത്തെ തുള്ളിയും വലിച്ചു കുടിച്ചു ലോലൻ കുപ്പികൾ സമീപത്തുണ്ടായിരുന്ന ബിന്നിലേക്ക് വലിച്ചെറിഞ്ഞു. കുറേ  ശരികളുടെയും  തെറ്റിന്റെയും ഇടയിൽ പിടഞ്ഞു ലോലൻ വല്ലാതെ അസ്വസ്ഥനായികൊണ്ടിരുന്നു .  

 ഒച്ചിനെ പോലെ സമയം ഇഴഞ്ഞു നീങ്ങി. പുലർച്ചെ നാലര മുതൽ ഹീത്രു എയർപോർട്ടിന് പുറത്തു, അറൈവൽ ഏരിയയിലെ മരവിക്കുന്ന തണുപ്പിൽ  ലൂസിയെ കാത്തിരിക്കുവാണ് ലോലൻ . കയ്യിൽ മഞ്ഞയും നീലയും നിറത്തിലുള്ള രണ്ടു ജാക്കറ്റുകൾ അവൻ കരുതിയിരുന്നു. 'അമ്മ അയച്ചു തന്ന ഫോട്ടോസ് പലയാവർത്തി കണ്ടു. യാത്രക്കാരിൽ ആരിലും ലൂസിയുടെ  മുഖച്ഛായ കണ്ടില്ല. വിശന്നു വയറ്റിൽ ഗ്യാസു കയറി തുടങ്ങി. എയർപോർട്ടിലെ കടകളിലെല്ലാം മുടിഞ്ഞ വിലനിരക്കുകൾ. ജീവനുള്ള കുറെ സാൻഡ്വിച്ചുകളും, പച്ചിലകളും നിരന്നിരിക്കുന്നു  . അവയൊക്കെ വലിച്ചു വാരി തിന്നിട്ടു  വയറുകേടാക്കി കാഴ്ചയുടെ ഭംഗിക്ക് നീളം കുറക്കുവാൻ  അവൻ ആഗ്രഹിച്ചില്ല. 

പിങ്ക് നിറത്തിലുള്ള  ഷോർട്സും കറുത്ത പൈജാമയും ധരിച്ച മെലിഞ്ഞുണങ്ങിയ  പെൺകുട്ടി  തന്റെ അരികിലേക്ക് നടന്നു വരുന്നത്  ഭാവ വ്യത്യാസമില്ലാതെ  ശ്രദ്ധിക്കാൻ ലോലൻ നന്നായി പരിശ്രമിക്കുന്നുണ്ടായിരുന്നു . ഒരു ജന്മത്തിന്റെ മുഴുവൻ പരിചയ ഭാവത്തിൽ  അവൾ  അവനോടു ചേർന്ന് നിന്നു.  
'ചേട്ടാ എനിക്ക് നന്നായിട്ടു വിശക്കുന്നു. ഫ്ലൈറ്റിലെ ഫുഡ് എനിക്ക് ഇഷ്ടപ്പെട്ടില്ല. നമുക്ക് വല്ലതും കഴിക്കാം' . അവൾ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു . ലോലൻ വളരെ കുറച്ചു മാത്രം സംസാരിച്ചു . 

ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റമെന്ന് പറയുന്നപോലെ ലോലൻ അവളുടെ കുറ്റങ്ങൾ ആവനാഴിയിലേക്ക് നിറച്ചു കൊണ്ടിരുന്നു.

 ലണ്ടൻ നഗരത്തിലെ ചിലവിനെ കുറിച്ച് അവൾക്കു ഒരു ധാരണയും ഇല്ല എന്ന് പ്രവർത്തികളിലുടനീളം അവൾ തെളിയിച്ചുകൊണ്ടിരുന്നു   . 

'ചേട്ടാ നമുക്ക് ടാക്സി വിളിച്ചാലോ...'ഒരു നൂറു ചേട്ടാ വിളിയിലൂടെ ടാക്സി കാര്യം അവൾ ആവർത്തിച്ച് കൊണ്ടിരുന്നു.

ബാരിസ്റ്റർ തിന്ന കീശയിൽ ടാക്സിക്കുള്ള ക്യാഷ് ഉണ്ടോയെന്ന സംശയമായിരുന്നു അപ്പോഴവന്റെ മനസ്സിൽ  .  എഴുപതു പൗണ്ട് അവൾ നാട്ടിലെ എഴുപതു രൂപ പോലെ നിസാരമായി കണ്ടത് അവനെ വല്ലാതെ  അമ്പരിപ്പിച്ചു .

'തനിക്കെന്നെ പേര് വിളിക്കാമോ'. കൂടെക്കൂടെയുള്ള ചേട്ടാ വിളി അവനു വളരെയധികം അരോചകമായി തുടങ്ങിയിരുന്നു 

അകലെയുള്ള സുഹൃത്തിന്റെ വീട്ടിൽ അവൾക്കായി ഒരു മുറി അവൻ തരപ്പെടുത്തി. അവന്റെ ഫ്ലാറ്റിൽ മൂട്ട ശല്യം കാരണം ഉടൻ  തന്നെ അവിടെ നിന്നും ഒഴിയാൻ പോകുവാണെന്നു അവളോട് അവൻ നുണ പറഞ്ഞത് . 

എന്തുകേട്ടാലും വിശ്വസിക്കുന്ന പ്രകൃതക്കാരിയാണ് ലൂസിയെന്ന് ലോലൻ അളന്നു കഴിഞ്ഞിരുന്നു. മേരി കുറേക്കൂടി പക്വതയോടെ ചിന്തിക്കുന്നവൾ ആയിരുന്നു.   ലോലൻ  ഒരിക്കലും ഉപേക്ഷിക്കില്ല എന്ന വിശ്വാസത്തിലൂന്നി ആണ് അവനൊപ്പം ജീവിച്ചു  തുടങ്ങിയത് .   പക്ഷെ ലോലൻ ലോ-ഷു സ്‌ക്വയറിലെ പ്രാക്ടിക്കൽ പ്ലെയിനിലുള്ള ആളാണ് എന്ന്  മേരിക്ക് തിരിച്ചറിയാൻ  ലൂസിയുടെ വിവാഹം വരെ കാത്തിരിക്കേണ്ടി വന്നു. ലോലൻ ഈ കാലയളവുകളിൽ ലൂസിയെയും മേരിയെയും ഒരുപോലെ  സ്നേഹിച്ചു കഴിഞ്ഞു . ലോലന്റെ കാഴ്ചപ്പാടിൽ അവൻ ശരിയായിരുന്നു. പുരുഷൻ ബീജങ്ങളുടെ കലവറയാണെന്നും അവനൊരിക്കലും മോണോഗാമസ് ആകാൻ കഴിയില്ലെന്നും, മൂന്നാമിടമുള്ള  ഒരു  സിംഹകുട്ടി അവനിൽ ഒളിഞ്ഞിരിക്കുന്നെന്നുമുള്ള തുറന്ന ചിന്താഗതിയിൽ ലോലൻ വിശ്വസിച്ചിരുന്നു.

കുറേ സംവാദങ്ങൾക്കും തിരുത്തലുകൾക്കും  ശേഷം മേരി ലോലനിൽ നിന്നും എന്നന്നേക്കുമായി  അകന്നു. ലോലൻ അവളെ പിന്തുടർന്നുകൊണ്ടിരുന്നു.  മേരിയുടെ ഉറച്ച നിലപാടുകൾ  ലോലനെ മാനസികമായി തളർത്തി. 

ലൂസിയുമായുള്ള വിവാഹം നടന്നത് കൊണ്ട് ലോലന്റെ വിസ പ്രശ്നങ്ങൾക്ക് അവസാനം ഉണ്ടായി .   ലോലൻ ലൂസിയിൽ നിന്നും ഒരുപാടു ദൂരെ ആയിരുന്നു. ത്യാഗവും സഹനവും ഒന്നുമല്ല ഒരു പുരുഷന്റെ നിഘണ്ടുവിലെ പ്രണയത്തിന്റെ വിശകലനം എന്ന് ലോലൻ വിശ്വസിച്ചു. 

ചില പ്രണയങ്ങൾ നഷ്ടപ്പെടലിൽ ആണ് തിരിച്ചറിവ് നൽകുന്നത്. എത്രത്തോളം ആഴത്തിൽ സ്നേഹിച്ചിരുന്നുവെന്ന്. മേരിയോടുള്ള പ്രണയവും നഷ്ട്ടബോധവും  ലൂസിയോടുള്ള വെറുപ്പു കൂട്ടുവാൻ കാരണമായികൊണ്ടിരുന്നു . 

അവൾക്കു ലോലൻ ഒരു നാർസിസ്റ്റിന്റെ കണ്ണാടി വെച്ച് കൊടുത്തു.  ലോലന്റെ പകയേയും വിദ്വേഷത്തെയും അവൾ പ്രണയമെന്നു ആശ്വസിച്ചു.  പ്രകൃതി അവളിൽ നിറങ്ങൾ നിറച്ചു. ലോലന്റെ കുട്ടികളുടെ അമ്മയായി ലൂസിയും അച്ഛനായി ലോലനും ജീവിച്ചു.


പകലിനും രാത്രിക്കും ഇടയിൽ  ലോലൻ പരിഭവങ്ങളുടെ ഒരു ശവ പറമ്പു തീർത്തുകൊണ്ടിരുന്നു .  ജോലി കഴിഞ്ഞു സുഹൃത്തുക്കൾ തിരക്കിട്ടു വീട്ടിലേക്കു ഓടുമ്പോൾ താനൊരു ഫാമിലി മാൻ  അല്ല എന്ന് അവരോടൊക്കെ വീമ്പ് പറഞ്ഞു  അയാൾ പബ്ബിലേക്കു നടന്നു. പബ്ബ് അടച്ചു കഴിഞ്ഞാൽ നേരെ പാർക്കിലേക്കും അവിടെ സൈപ്രസ് മരങ്ങളുടെ ഇടയിൽ  പൊട്ടിയ മരത്തടിയിൽ അരണ്ട വിളക്ക് കാലുകൾക്കു കീഴെ ശൂന്യതയിൽ ലൂസിയെ മറന്ന്   മേരിയെ കുറിച്ചുള്ള ഓർമ്മകളിൽ മുഴുകി  സുഖം കണ്ടെത്തുന്നത് അവനു ഒരു ലഹരിയായിരുന്നു .


TECK.IN

സാങ്കേതികം.കോം

ശ്രേയസ്

Photopreneur - Make Money Selling Your Photos